പത്തനംതിട്ട: വീട്ടിലുള്ള മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽ ഒളിച്ച യുവാവിനെ പുറത്ത് ചാടിച്ചത് കടന്നലുകൾ. ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് കാടുകയറിയത്. തുടർന്ന് കടന്നലിന്റെ കുത്തേറ്റ് ഇയാൾ പുറത്തിറങ്ങുകയായിരുന്നു.
കുടുംബകലഹത്തെ തുടർന്ന് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെയാണ് പ്രതി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സമീപത്തെ നാമക്കുഴി മലയിലെ കാട്ടിൽ ഒളിച്ചിരുന്ന ഇയാൾക്ക് കടന്നൽ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകുന്നേരം സഹായത്തിനായി മലയിറങ്ങുകയായിരുന്നു.
സാരമായി പരിക്കേറ്റ മനോജിനെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.